വിശാഖപട്ടണം: യേശു ക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം ബൈബിൾ വചനങ്ങളും രേഖപ്പെടുത്തിയ പോലീസ് രസീത് വിവാദമാകുന്നു. വിശാഖപട്ടണം ട്രാഫിക് പോലീസ് വിതരണം ചെയ്ത രസീതാണ് വിവാദമായിരിക്കുന്നത്. രസീതിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
ടിഡിപി നേതാവ് അമൻ വെങ്കട്ട റാവു റെഡ്ഡിയാണ് രസീതിന്റെ ചിത്രം പുറത്തു വിട്ടത്. ട്രാഫിക് നിയമ ലംഘനത്തിന് 80 രൂപ പിഴ ഈടാക്കിയതിന്റെ വിവരങ്ങളും രസീതിലുണ്ട്.
യേശു ക്രിസ്തുവിന്റെ ചിത്രമടങ്ങിയ രസീത് വിതരണം ചെയ്യുന്നതാണോ ആന്ധ്രാ പ്രദേശ് സർക്കാരിന്റെ മതേതരത്വമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
അബദ്ധത്തിലാണ് അത്തരമൊരു രസീത് വിതരണം ചെയ്തതെന്നാണ് വിശാഖപട്ടണം പോലീസിന്റെ ന്യായീകരണം. ഒരു ഓട്ടോ ഡ്രൈവർ കോൺസ്റ്റബിളിനെ ഏൽപ്പിച്ച രസീത് അബദ്ധത്തിൽ വിതരണം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ രസീത് പിൻവലിച്ചുവെന്നും പോലീസ് വിശദീകരിക്കുന്നു. പോലീസിന്റെ വിശദീകരണം വിശ്വസനീയമല്ലെന്നും തികച്ചും പ്രതിഷേധാർഹമായ പ്രവൃത്തിയാണ് നടന്നതെന്നും ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നു.
Comments