ദോഹ: ഖത്തർ ലോകകപ്പിൽ സൗദിക്കെതിരെ പോളണ്ടിന് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പോളിഷ് വിജയം. സിയെലിൻസ്കിയും ലെവൻഡോവ്സ്കിയുമാണ് പോളണ്ടിന്റെ സ്കോറർമാർ.
ഇരുപകുതികളിലും ശക്തമായ പോരാട്ടമാണ് സൗദി കാഴ്ചവെച്ചത്. ഭാഗ്യവും പോളിഷ് ഗോൾ കീപ്പർ സെസെനിയുമാണ് പലപ്പോഴും സൗദിക്ക് ഗോൾ നിഷേധിച്ചത്.
മുപ്പത്തിയൊൻപതാം മിനിറ്റിലായിരുന്നു സിയെലെൻസ്കിയിലൂടെ പോളണ്ട് ലീഡ് നേടിയത്. കാഷ് നൽകിയ പന്തിൽ ലെവൻഡോവ്സ്കി ഷോട്ട് ഉതിർത്തുവെങ്കിലും ഒവൈസ് അത് തടുത്തു. എന്നാൽ റീബൗണ്ട് സിയെലെൻസ്കിക്ക് നൽകിയ ലെവൻഡോവ്സ്കിയുടെ നീക്കം ഒട്ടും പാഴാക്കാതെ സിയെലെൻസ്കി ഗോളാക്കി മാറ്റുകയായിരുന്നു.
നാല്പത്തിമൂന്നാം മിനിറ്റിലായിരുന്നു സൗദിയുടെ ഹൃദയം നുറുങ്ങിയ പെനാൽറ്റി നഷ്ടം. അൽ ഷെഹ്രിയെ ബിയലക് വീഴ്‌ത്തിയതിന് വാറിലൂടെ ലഭിച്ച പെനാൽറ്റി അൽദ്വസാറി പാഴാക്കി. റീബൗണ്ട് ലഭിച്ചുവെങ്കിലും അതും ഗോളാക്കി മാറ്റാൻ താരത്തിന് സാധിച്ചില്ല. അക്ഷരാർത്ഥത്തിൽ ലോകോത്തര പ്രകടനമായിരുന്നു പോളിഷ് ഗോൾ കീപ്പർ സെസെനി പുറത്തെടുത്തത്.
എൺപതാം മിനിറ്റിലായിരുന്നു ലെവൻഡോവ്സ്കിയുടെ ക്ലാസിക് ഗോൾ. സൗദി ഡിഫൻഡറെയും ഗോളിയെയും മറികടന്ന് ഇതിഹാസ താരം പന്ത് വലയിലെത്തിച്ചതോടെ സൗദിയുടെ പതനം പൂർത്തിയായി. പിന്നീട് ലഭിച്ച അവസരങ്ങളും മുതലാക്കാൻ സൗദിക്ക് സാധിച്ചില്ല.
Comments