പട്‌ന: വൈവിധ്യമാർന്ന പ്രത്യയശാസ്ത്രമുള്ളവർക്കും എങ്ങനെ ഒന്നിച്ചു പോരാടാമെന്ന് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ കാണിച്ചുനൽകിയെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ആദരിക്കുന്നതിനായി ബിഹാറിലെ സരൺ ജില്ലയിലുള്ള മൽഖചക് ഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൊതു പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യത്യസ്തമായ ചിന്താഗതികളെയും പ്രത്യയശാസ്ത്രത്തെയും പിന്തുടരുന്നവർ എപ്രകാരമാണ് ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചതെന്ന് നമ്മുടെ സ്വാതന്ത്ര്യസമര പോരാളികൾ കാണിച്ചുനൽകി. നാം കണ്ടുപഠിക്കേണ്ട മികച്ച മാതൃകയാണിതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ചടങ്ങിൽ മാദ്ധ്യമപ്രവർത്തകനായ രവീന്ദ്ര കുമാർ എഴുതിയ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. സ്വാതന്ത്ര്യത്തിനായി ഇന്ത്യ നടത്തിയ പോരാട്ടത്തിന് കൂടുതൽ പ്രകാശം നൽകാൻ ഈ പുസ്തകം സഹായിക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് കൂട്ടിച്ചേർത്തു. ‘സ്വതന്ത്രത ആന്ദോളൻ കി ബിഖ്രി കദിയാൻ’ എന്നാണ് പുസ്തകത്തിന്റെ പേര്. സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ സഞ്ചയ് ജെയ്‌സ്‌വാളും ചടങ്ങിൽ പങ്കെടുത്തു.
Comments