തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ അടിച്ചൊതുക്കാൻ സമ്മതിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. വിഴിഞ്ഞത്ത് നടന്ന അനിഷ്ട സംഭവങ്ങളെ വർഗീയ സംഘർഷമാണെന്ന തരത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ നടത്തിയ പ്രതികരണം പ്രതിഷേധമാർഹമാണ്. ഒരു ജനകീയ സമരത്തിന് വർഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം ആണ്. വിഴിഞ്ഞം സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ വേണ്ടി വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം എങ്കിൽ കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും അതിനെ നേരിടുമെന്ന് സുധാകരൻ പറഞ്ഞു.
സമരം ചെയ്യുന്നവരെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരിൽ മുദ്ര കുത്തുകയും വ്യത്യസ്‌ത സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന പ്രസ്താവനകൾ ഇറക്കുകയും ചെയ്ത് “ആധുനിക ഭിന്നിപ്പിച്ചു ഭരിക്കൽ നയം ” നടപ്പാക്കാൻ സിപിഎമ്മും, ഇടതു മുന്നണി നേതാക്കളും ശ്രമിക്കുന്നത് ആദ്യമല്ല. 1950 ഫെബ്രുവരി 28-ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച് രണ്ടു പൊലീസുകാരെ ക്രൂരമായി വധിക്കുകയും പോലീസ് സ്റ്റേഷനിലെ തോക്കുകൾ എടുത്തു കൊണ്ട് പോവുകയും ചെയ്തവർ ആണ് കമ്യൂണിസ്റ്റ് പാർട്ടിക്കാർ. ഇപ്പോൾ സിപിഎമ്മിന് പോലീസ് സ്റ്റേഷൻ ആക്രമണമൊക്കെ തെറ്റാണെന്ന് തിരിച്ചറിവ് കിട്ടിയെങ്കിൽ അത് സിപിഎമ്മിന് സാമാന്യ ബുദ്ധി കിട്ടാൻ മുക്കാൽ നൂറ്റാണ്ട് കാത്തിരിക്കണമെന്നതിന്റെ തെളിവാണ്.
ഇന്ന് കാണുന്ന എല്ലാ വികസനങ്ങളുടെ പിന്നിലും ജനങ്ങളുടെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാരോട് സംസാരിച്ചും സമവായത്തിൽ എത്തിയുമാണ് യുഡിഎഫ് സർക്കാരുകൾ കേരളത്തിൽ വികസന പെരുമഴ പെയ്യിപ്പിച്ചത്. സമരം ചെയ്യുന്നവർ ഉയർത്തുന്ന ആശങ്കകൾ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നൽകുകയാണ്. എത്രയും പെട്ടെന്ന് സമരക്കാരുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ അടിയന്തിരമായി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
Comments