ന്യൂഡൽഹി: 53ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമ ‘ദി കശ്മീരി ഫയൽസിനെ’ ജൂറി നാദവ് ലാപിഡ് അധിക്ഷേപിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ലോകത്ത് ഏറ്റവും അപകടമുളള കാര്യം സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാദവ് ലാപിഡിന്റെ പേരോ, സംഭവത്തെക്കുറിച്ചോ പരാമർശിക്കാതെയായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. സുപ്രഭാതം, ഏറ്റവും അപകടകരമായ കാര്യം സത്യമാണ്. അതിന് ആളുകളെ നുണയന്മാരാക്കാം- എന്നായിരുന്നു വിവേക് അഗ്നിഹോത്രി പറഞ്ഞത്. ക്രിയേറ്റീവ് കോൺഷ്യസ്‌നസ് എന്ന ഹാഷ്ടാഗും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.
ഇന്നലെ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലായിരുന്നു ദി കശ്മീരി ഫയൽസിനെ അധിക്ഷേപിച്ച് നാദവ് ലാപിഡ് രംഗത്തുവന്നത്. ദി കശ്മീരി ഫയൽസ് നമ്മെ അസ്വസ്ഥരാക്കുന്ന ചിത്രമാണ്. പ്രൊപ്പഗാൻഡയുടെ ഭാഗമായി നിർമ്മിച്ച മോശം ചിത്രമാണ് ഇത്. ഇതിനെ ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയത് അനൗചിത്യമായിപ്പോയെന്നുമായിരുന്നു നാദവ് പറഞ്ഞത്.
Comments