ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യന്ദേർ ജെയിന് വിവിഐപി പരിഗണ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതായും സമിതി കണ്ടെത്തി. ഡൽഹി സർക്കാരിന്റെ ആഭ്യന്തര, നിയമ, വിജിലൻസ് വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ, സസ്പെൻഡ് ചെയ്യപ്പെട്ട ജയിൽ സൂപ്രണ്ട് അജിത് കുമാർ എന്നിവരുൾപ്പെടെ മുതിർന്ന ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മന്ത്രിയ്‌ക്ക് ആവശ്യമായ സഹായങ്ങൾ ലഭിച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക പദവിയും സ്ഥാനവും ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിലുണ്ട്. പോക്‌സോ കേസ് പ്രതിയായ റിങ്കു, അഫ്‌സർ അലി, മനീഷ് സോനു സിംഗ്, ദിലിപ് കുമാർ എന്നിവരും ജയിൽ സൂപ്രണ്ട്, ജയിൽ വാർഡൻ തുടങ്ങിയ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘവുമാണ് മന്ത്രിയ്‌ക്ക് ജയിലിൽ പ്രത്യേക സേവനങ്ങൾ നൽകിയതെന്നും സമിതി കണ്ടെത്തി.
സഹതടവുകാർ മസാജും മറ്റ് സേവനങ്ങളും ചെയ്ത് നൽകിയത് ഭയത്തിന്റെ പുറത്താണെന്നും മന്ത്രി പറയുന്നത് അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഹതടവുകാർ പറഞ്ഞു. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ജെയിന്റെ സെല്ലിൽ സന്ദർശന സമയത്തിന് പുറമേ ചർച്ചകൾ നടത്തിയിരുന്നു. സഹതടവുകാരായ വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ എന്നിവർക്ക് പുറമേ മറ്റ് കേസുകളിൽ പ്രതികളായ സഞ്ജയ് ഗുപ്ത, രമൺ ഭുരാരിയ എന്നിവരുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നതായും അന്വേഷണ സമിതി വ്യക്തമാക്കി.
ജെയിന്റെ ഭാര്യ നിരന്തരം ജയിലിൽ എത്തി മന്ത്രിയുമായി സംസാരിച്ചിരുന്നു. ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലുമായി 50 മിനിറ്റോളം സംസാരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജയിൽ അധികൃതരുടെ അറിവോടെയാണ് കൂടിക്കാഴ്ചകൾ നടന്നിരുന്നതെന്നതിന് ഉദാഹരണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് മന്ത്രിയും എഎപിയും കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ജയിലിൽ കഴിയുന്ന മന്ത്രിയ്‌ക്ക് വിവിഐപി പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്.
Comments