ന്യൂഡൽഹി: അടുത്തയിടെ എയിംസ് സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവം യാദൃശ്ചികമല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കപ്പെടുന്നതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എയിംസ് സെർവർ ഹാക്ക് ചെയ്ത കേസ് കമ്പ്യൂട്ടർ അടിയന്തിര പ്രതികരണ വിഭാഗവും എൻ ഐ എയും പോലീസും അന്വേഷിക്കുന്നുണ്ട്. പൗരന്മാരുടെ ഡേറ്റ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി ഡിജിറ്റൽ ഡേറ്റ സംരക്ഷണ ബിൽ പാർലമെന്റിന്റെ ബജറ്റ് സെഷനിൽ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നിരുന്നു. ഇന്റലിജൻസ് ബ്യൂറോ, എൻ ഐ എ, ഡൽഹി പോലീസ് എന്നിവയ്‌ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സംഭവത്തിലെ ഭീകരവാദ ബന്ധമാണ് എൻ ഐ എ അന്വേഷിക്കുന്നത്. എയിംസ് സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ സൈബർ ഭീകരവാദത്തിനാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
Comments