ഇടുക്കി : വാഹനാപകടം എന്ന് പറഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചയാളുടേത് കൊലപാതകമെന്ന് തെളിഞ്ഞു. തൊടുപുഴയ്ക്ക് സമീപം നാളിയാനിയിൽ മദ്യപിക്കുന്നതിനിടെ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. പൂമാല നാളിയാനി കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയിൽ സാം ജോസഫാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നാല് സുഹൃത്തുക്കൾ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് കൊലയ്ക്ക് കാരണമായത്. ഒരു സുഹൃത്ത് സാമിനെ കൈയ്യിലുണ്ടായിരുന്ന റബർ വെട്ടുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റതിന് പിന്നാലെ പ്രതികൾ ചേർന്ന് സാമിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും സാം മരിച്ചിരുന്നു. വാഹനാപകടത്തിലാണ് പരിക്ക് പറ്റിയത് എന്നാണ് സുഹൃത്തുക്കൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. എന്നാൽ പോലീസ് ആശുപത്രിയിലെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് ഇവരെ പിടികൂടി. സംഭവത്തിൽ ഉൾപ്പെട്ട പൂമാല സ്വദേശികളായ ജിതിൻ പത്രോസ് , ആഷിക് ജോർജ് , പ്രിയൻ പ്രേമൻ എന്നവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments