തിരുവനന്തപുരം: നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു.
പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ് മല്ലിക സാരാഭായ്. ഭരതനാട്യം,കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ് മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷൻ, രചന,തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ. 1953-ൽ ഗുജറാത്തിലാണ് ജനനം.
സാമൂഹിക പരിവർത്തനത്തിന് കലയെയാണ് അവർ പ്രധാനമായും ഉപയോഗിക്കുന്നത്. നന്നേ ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ച് തുടങ്ങിയ മല്ലിക ഇന്നും കലയെ സാമൂഹിക പ്രതിബന്ധതക്കുള്ള ഉപാധിയായി നിലനിർത്തുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്.
ഗവർണറായിരുന്നു കലാമണ്ഡലത്തിന്റെയും ചാൻസലർ ചുമതല വഹിച്ചിരുന്നത്. എന്നാൽ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറോട് ഏറ്റുമുട്ടൽ പ്രഖ്യാപിച്ച സർക്കാർ അതിന്റെ തുടർച്ചയായി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കൽപിത സർവ്വകലാശാല ആയതിനാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതിന് പിന്നാലെയാണ് മല്ലികാ സാരാഭായിയെ നിയമിച്ചത്.
Comments