അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിക്കൊണ്ട് തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി ഏഴാം തവണയും സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങൾ ബിജെപിയെ തന്നെ തിരഞ്ഞെടുത്തു. 156 സീറ്റുകളിൽ മികച്ച ഭൂരിപക്ഷം നേടിക്കൊണ്ടാണ് ബിജെപി വിജയക്കൊടി പാറിച്ചത്.
ഇതോടെ ഗുജറാത്തിൽ കോൺഗ്രസ് നാമാവശേഷമായിരിക്കുകയാണ്. 78 സീറ്റുകളുണ്ടായിരുന്ന പാർട്ടി വെറും 17 സീറ്റുകളിലേക്ക് ചുരുങ്ങി നാണംകെട്ട തോൽവിയാണ് നേരിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം.
സംസ്ഥാന അദ്ധ്യക്ഷൻ ജഗ്ദീഷ് ഠാക്കൂർ ഉടൻ സ്ഥാനം ഒഴിഞ്ഞേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഇന്നലെ തന്നെ രാജിവെച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ തങ്ങളുടെ പ്രതീക്ഷയ്‌ക്കനുസരിച്ചായില്ല എന്നാണ് ഠാക്കൂർ പറഞ്ഞത്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് മുതൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിൽ വരെ പാളിച്ചയുണ്ടായി. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് പാർട്ടിക്ക് പ്രവർത്തിക്കാനായില്ല എന്നും സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.
ബിജെപിക്ക് ഗുജറാത്തിൽ വിജയം അർഹിക്കുന്നില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് ജയ്‌റാം രമേശ് ആരോപിക്കുന്നുണ്ട്. 1980 ൽ 141 ഉം 1985 ൽ 149 ഉം സീറ്റുകൾ നേടിക്കൊണ്ട് കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിലേറിയിട്ടുണ്ട്. അത് മറക്കരുതെന്നും ജയ്‌റാം രമേശ് പറഞ്ഞു.
പരാജയത്തിന് പിന്നാലെ ബി ജെ പിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രതിപക്ഷം സജീവമാക്കി. അഴിമതിയിലൂടെയാണ് ബിജെപി വമ്പൻ വിജയം നേടിയതെന്ന് മഹാരാഷ്‌ട്രയിലെ പിസിസി പ്രസിഡൻറ് നാനാ പട്ടോലെ പറഞ്ഞു. രാജ്യത്തിന്റെ പൊതുവികാരം അല്ല ഗുജറാത്തിൽ കണ്ടതെന്നായിരുന്നു എൻസിപി അദ്ധ്യക്ഷൻ ശരത് പവാറിന്റെ പ്രതികരണം.
Comments