ഷിംല: ഹിമാചലിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കം രൂക്ഷമായതോടെ എംഎൽഎമാർക്ക് പൊതുവിൽ സ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാതെ വരികയായിരുന്നു. തുടർന്നാണ് തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷന് വിട്ടുകൊണ്ട് പ്രമേയം പാസാക്കിയത്. വൈകിട്ട് ചേർന്ന പുതിയ സമാജികരുടെ നിയമസഭാ കക്ഷി യോഗത്തിലായിരുന്നു തീരുമാനം.
നിയമസഭാ കക്ഷി യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ പാർട്ടി ചുമതല വഹിക്കുന്ന രാജീവ് ശുക്ലയാണ് ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. വിജയിച്ച 40 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തുവെന്നും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം ഐകകണ്‌ഠേനയാണ് പാസാക്കിയതെന്നും രാജീവ് ശുക്ല പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെ പേരും ആരും ഉയർത്തിക്കാട്ടിയില്ലെന്നും അത്തരത്തിൽ ഒരു ചർച്ചയും നടന്നില്ലെന്നും രാജീവ് ശുക്ല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ശക്തമായി ഉന്നയിക്കുന്നുണ്ട്. പാർട്ടി ആസ്ഥാനത്തും എംഎൽഎമാരുടെ യോഗം ചേരാനിരുന്ന ഹോട്ടലിലും ഇവർ പ്രതിഭയ്‌ക്ക് വേണ്ടി പരസ്യമായി മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടി നിരീക്ഷകനായി സംസ്ഥാനത്ത് എത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനവും ഇവർ തടഞ്ഞിരുന്നു. തുടർന്നാണ് വിഷയം ഹൈക്കമാൻഡിന് വിടാൻ തീരുമാനിച്ചത്.
പ്രതിഭാ സിംഗും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷ പുലർത്തിയിരിക്കുന്ന സുഖ്‌വീന്ദർ സിംഗ് സുഖുവും മുകേഷ് അഗ്നിഹോത്രിയും അനുയായികൾക്ക് ഒപ്പമാണ് നിയമസഭാ കക്ഷിയോഗത്തിന് എത്തിയത്. ഓരോരുത്തരെയും പിന്തുണച്ച് അനുയായികൾ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വൈകിട്ട് മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എംഎൽഎമാർ എല്ലാവരും എത്താത്തിനാൽ വൈകിട്ട് ആറ് മണിയിലേക്ക് നീട്ടി. ഭൂപേഷ് ഭാഗലിനെ കൂടാതെ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും നിരീക്ഷകനായി എത്തിയിരുന്നു. 68 ൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഹിമാചലിൽ അധികാരത്തിലെത്തിയത്.















