പന്തളം : ശബരിമലയിൽ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ ദർശന സമയം കൂട്ടാൻ തീരുമാനം. നിലവിലെ ദർശന സമയങ്ങളേക്കാൾ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം ദർശനം സമയം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം നേരത്തെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി മാറും.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ സാധിക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ സ്‌പെഷ്യൽ സിറ്റിംഗ് നടന്നത്. ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. തുടർന്നാണ് ദർശന സമയം കൂട്ടാൻ തീരുമാനിച്ചത്.
തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ദഗോപനും എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാറും ചേർന്ന കൂടിയാലോചനക്ക് ശേഷമാണ് സമയം കൂട്ടാന് തീരുമാനിച്ചത്. ഹരിവരാസന സമയത്തിലും മാറ്റം ഉണ്ടാകും. 11:20ന് ഹരിവരാസനം പാടി 11:30 ന് നടയടക്കും.
Comments