തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള വിരോധം തീർക്കാൻ നിയമസഭാ സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ ഒരുങ്ങി പിണറായി സർക്കാർ. നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനാണ് സർക്കാർ തീരുമാനം. നിയമസഭാ സമ്മേളനം പിരിഞ്ഞതായി സർക്കാർ ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ചേർന്ന മന്ത്രിസഭാ സമ്മേളനത്തിലാണ് ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സമ്മേളനം അവസാനിച്ചാൽ അക്കാര്യം സ്പീക്കർ വഴി ഗവർണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ഇക്കുറി ആ നടപടി വേണ്ടെന്നാണ് സർക്കാർ നിലപാട്.
ഇന്നലെ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചിരുന്നു. എന്നാൽ 15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടരാമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ജനുവരിയിൽ ആയിരിക്കും സഭ തുടരുക. ഇതിൽ നയപ്രഖ്യാപനം നീട്ടിവെച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കും. അങ്ങനെയെങ്കിൽ സഭ അവസാനിക്കുന്ന വേളയിലായിരിക്കും നയ പ്രഖ്യാപനം.
Comments