മലപ്പുറം: പത്ത് വർഷത്തിനിടെ 56-ലധികം കുട്ടികളെ പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാതെ വിദ്യാഭ്യാസ വകുപ്പ്. പുളിക്കത്തൊടിത്താഴം സ്വദേശി അഷ്‌റഫിനെയാണ് വിദ്യാഭ്യാസ വകുപ്പ് വീണ്ടും സംരക്ഷിക്കുന്നത്. മൂന്ന് പോക്‌സോ കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലൈംഗിക പീഡനക്കേസുകളിൽ പ്രതികളാകുന്നവരെ അദ്ധ്യാപന ജോലിയിൽ നിന്ന് സ്ഥിരമായി മാറ്റി നിർത്താൻ നിലവിൽ സംവിധാനമില്ല. ഇത് മുതലെടുത്താണ് അഷ്‌റഫ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. ഇയാൾ ഇരകളായ വിദ്യാർത്ഥികളെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമാണ് കഴിയുന്നതെന്ന് ചൈൽഡ് ലൈൻ കൗൺസിലർ പറഞ്ഞു.
2012-ൽ മലപ്പുറം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 56 കുട്ടികളെയാണ് അഷ്‌റഫ് പീഡനത്തിനിരയാക്കിയത്. തുടർന്ന് ഇയാൾക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. പിന്നീട് 2019-ൽ കരിപ്പൂർ സ്റ്റേഷൻ പരിധിയിലെ മറ്റൊരു സർക്കാർ സ്‌കൂളിൽ വെച്ച് വീണ്ടും സമാനമായ കുറ്റത്തിന് അറസ്റ്റിലായി. വിദ്യാർത്ഥികളുടെ പരാതിയിൽ ഇയാൾ 2021-ലും അറസ്റ്റിലായിരുന്നു. പരാതിക്കാരായ വിദ്യാർത്ഥികളുടെ മൊഴികളിലെ വൈരുദ്ധ്യം കൊണ്ട് ആദ്യകേസ് തള്ളിപ്പോയി. ഈ കേസിൽ ഇരകളെ വിചാരണ സമയത്ത് കോടതിയിലെത്തിച്ചത് അദ്ധ്യാപകന്റെ ആളുകളായിരുന്നുവെന്ന് ചൈൽഡ് ലൈൻ കൗൺസിലർ വ്യക്തമാക്കുന്നു.
Comments