പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ അവലോകന യോഗം ഇന്ന് ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പമ്പയിലാണ് യോഗം ചേരുന്നത്. മന്ത്രിമാരായ എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
തുടർച്ചയായി ശബരിമല പാതയിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് സംബന്ധിച്ച് ചർച്ച നടത്തും. നിലയ്‌ക്കലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ചർച്ചാ വിഷയമാകുമെന്നാണ് വിവരം. ശബരിമലയുമായി ബന്ധപ്പെട്ട 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലനവും അവലോകന യോഗത്തിൽ ചർച്ചയാകും. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും ഇന്ന് ശബരിമലയിൽ സന്ദർശനം നടത്തുന്നുണ്ട്. പമ്പയിലെ അവലോകന യോഗത്തിന് ശേഷമാകും അദ്ദേഹം സന്നിധാനത്തെത്തുക.ഡിജിപി പോലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തും.
ശബരിമല തീർത്ഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിലയ്‌ക്കലിൽ ആവശ്യത്തിന് ക്രമീകരണങ്ങൾ ഒരുക്കാതെ തീർത്ഥാടകരെ വലക്കുകയാണ് സർക്കാർ. ബേസ് ക്യാമ്പിലെ വാഹന പാർക്കിംഗിലടക്കം കരാറുകാരുമായുള്ള തർക്കം തുടരുകയാണ്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ചയാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്.
Comments