തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രണയക്കൊല. പേരൂർക്കടയിൽ പെൺസുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജേഷിനെ (46) പോലീസ് പിടികൂടി.
രാവിലെയായിരുന്നു സംഭവം. വഴയിലയിൽ റോഡരികിൽവെച്ചായിരുന്നു ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുവരികയായിരുന്നു സിന്ധു. ഇതിനിടെ കയ്യിൽ കത്തിയുമായി എത്തിയ രാജേഷ് സിന്ധുവിന്റെ കഴുത്തിൽ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൂന്ന് തവണയാണ് രാജേഷ് സിന്ധുവിന്റെ കഴുത്തിൽ വെട്ടിയത്.
ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ അടുത്തിടെ രാജേഷിനോട് സിന്ധു അകൽച്ച പ്രകടിപ്പിച്ചിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് സിന്ധുവിനെ വെട്ടിയത്. നന്ദിയോട് സ്വദേശിയാണ് രാജേഷും. കിളിമാനൂരിന് സമീപം ജ്യൂസ് കട നടത്തിവരികയാണ് ഇയാൾ.
പോലീസ് എത്തി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. സിന്ധുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Comments