ബെംഗളൂരു: മംഗളൂരുവിൽ സ്‌ഫോടനം നടത്തിയ ഭീകരനെ പരസ്യമായി പിന്തുണച്ച് കോൺഗ്രസ്. സ്‌ഫോടന കേസ് പ്രതി മുഹമ്മദ് ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് ഷരീഖിനെ ഭീകരനായി ചിത്രീകരിക്കുന്നതെന്നും ശിവകുമാർ ചോദിച്ചു.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് കർണാടക ഡിജിപി ഷരീഖിനെ ഭീകരനെന്ന് അഭിസംബോധന ചെയ്തത് ശരിയായില്ലെന്നും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു. അന്വേഷണം തീരാതെ അവരെ എങ്ങനെ ഭീകരരെന്ന് വിളിക്കാനാകും? വിശദമായി അന്വേഷിച്ചാൽ മാത്രമേ സത്യം അറിയാൻ കഴിയൂ. മുംബൈയിലും ഡൽഹിയിലും പുൽവാമയിലും സംഭവിച്ചതിന് സമാനമായി എന്തെങ്കിലുമാണോ മംഗളൂരുവിൽ നടന്നത്. ഒരാൾക്ക് എന്തോ അബദ്ധം പറ്റി. പക്ഷെ അത് ചിത്രീകരിക്കുന്നത് ഏറെ വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്നാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ബിജെപി വോട്ട് ആകർഷിക്കാനാണ് ഇത് ചെയ്യുന്നത്. കൂടുതൽ വോട്ട് കിട്ടാനുള്ള അവരുടെ തന്ത്രം മാത്രമാണിത്. ഇങ്ങനെയൊരു പരീക്ഷണം ആരും തന്നെ ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിന് തന്നെ ഇത് നാണക്കേടാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.
അതേസമയം ഡി.കെ ശിവകുമാറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. അന്വേഷണം പൂർത്തിയായതിന് ശേഷം ആരൊക്കെയാണ് ഭീകരരെന്ന് പോലീസ് തീരുമാനിക്കുമെന്ന് ബിജെപി വക്താവ് എസ്. പ്രകാശ് പറഞ്ഞു. വർഷങ്ങളോളം മന്ത്രിയായി ഇരുന്നിട്ട് പോലും ഡി.കെ ശിവകുമാറിന് അടിസ്ഥാന കാര്യങ്ങൾ അറിയില്ലെങ്കിൽ തീർത്തും നിർഭാഗ്യകരമാണ്. ഭീകര പ്രവർത്തനം നടത്തിയ പ്രതിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ഏറെ അപകടകരമായ ഒന്നാണ്. അശ്രദ്ധയോടെ ശിവകുമാർ നടത്തിയ പരാമർശത്തിന് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നവംബർ 19-നായിരുന്നു മംഗളൂരുവിൽ ഓടുന്ന ഓട്ടോയിൽ വച്ച് കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. യാത്രക്കാരനായ മുഹമ്മദ് ഷരീഖായിരുന്നു ബോംബ് കൈവശം വച്ചിരുന്നത്. ബസ് സ്റ്റാൻഡിൽ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ട് പോകവെ അപ്രതീക്ഷിതമായി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് ഷരീഖിന് 45 ശതമാനം പൊള്ളലേറ്റു. പോലീസ് അന്വേഷണത്തിൽ പ്രതിക്ക് ഐഎസ് ബന്ധമുള്ളതായും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ ഭീകരനെന്ന് വിളിക്കരുതെന്ന് അപേക്ഷിച്ച് കോൺഗ്രസ് രംഗത്തെത്തിയത്.
Comments