ചെന്നൈ: വില കൂടിയ വാച്ച് ധരിച്ചെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈയെ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി വിമർശിച്ചിരുന്നു. കയ്യിലണിഞ്ഞിരിക്കുന്ന വാച്ച് വാങ്ങിയതിന്റെ രസീത് കാണിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധർ ഈ വാർത്ത വലിയ തരത്തിൽ ആഘോഷിക്കുകയും ചെയ്തു. പിന്നാലെ, വിമർശകർക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് അണ്ണാമലൈ. ബിജെപി അദ്ധ്യക്ഷൻ ആകുന്നതിന് മുമ്പ് 2021 മെയ് മാസത്തിലാണ് വാച്ച് വാങ്ങിയതെന്ന് കാണിക്കുന്ന രേഖകളും തന്റെ മുഴുവൻ ആദായനികുതി രേഖകളും ഹാജരാക്കാൻ താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിമർശകരുടെ വായ അണ്ണാമലൈ അടപ്പിച്ചത്.
‘താൻ ഒരു ദേശീയവാദിയായതിനാൽ ജീവിച്ചിരിക്കുന്നിടത്തോളം ഈ വാച്ച് ധരിക്കും. ഇത് റഫേൽ പ്രത്യേക പതിപ്പിൽ നിന്നുള്ളതാണ്. ഇന്ത്യ റഫേൽ വിമാനങ്ങൾക്ക് ഓർഡർ നൽകിയപ്പോൾ നിർമ്മിച്ചതാണിത്. റഫേൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. റഫേൽ വിമാനം പറത്താൻ എനിക്ക് അവസരം ലഭിക്കില്ല, അതിനാൽ ഒരു ദേശീയവാദി എന്ന നിലയിൽ ഈ വാച്ച് ധരിക്കും. ഇന്ത്യക്കാർക്കല്ലാതെ മറ്റാര്‍ക്കാണ് ഈ വാച്ച് വാങ്ങാന്‍ കഴിയുക?. ഞാൻ വെളിപ്പെടുത്തിയതിൽ കൂടുതലായി ലോകത്ത് എവിടെയെങ്കിലും എനിക്ക് ഒരു തരി സമ്പത്ത് ഉണ്ടെന്ന് തെളിയിച്ചാൽ, എന്റെ എല്ലാ സ്വത്തും സർക്കാരിന് ഞാൻ നൽകും’.
‘ഞാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകുന്നതിന് മുമ്പ് 2021-ലാണ് വാച്ച് വാങ്ങിയത്. ആദായനികുതി സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, തന്റെ മുഴുവൻ വരുമാനം, കൈവശമുള്ള ആട്, പശു എന്നിവയടക്കം എന്തെല്ലാമുണ്ടോ അതിന്റെ മുഴുവൻ രേഖകളും ഞാൻ ഹാജരാക്കാം. അഴിമതിക്കെതിരെ പോരാടാൻ ഞാൻ തയ്യാറാണ്. ഞാൻ വെളിപ്പെടുത്തുന്നതു പോലെ സ്വത്തുക്കളുടെ വിശദാംശങ്ങൾ എത്ര ഡിഎംകെ നേതാക്കളും മന്ത്രിമാരും വെളിപ്പെടുത്തും?’ എന്നും അണ്ണാമലൈ ചോദിച്ചു.
Comments