പാരീസ്: ഫിഫ ലോകകപ്പ് 2022ന്റെ ഫൈനൽ മത്സരത്തിൽ മുൻ ലോകചാമ്പന്യൻമാരായ അർജന്റീനയോട് കരുത്തരായ ഫ്രാഞ്ച് പട മുട്ടുകുത്തിയപ്പോൾ പാരീസിൽ ഉടലെടുത്തത് കടുത്ത സംഘർഷമെന്ന് റിപ്പോർട്ട്. ലോകകിരീടം നിലനിർത്താൻ പോരാടിയ ഫ്രാൻസ് പരാജയപ്പെട്ടതോടെ നിരാശരായ പൗരന്മാർ തെരുവിലറങ്ങി ദുഃഖം പ്രകടമാക്കിയതാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലോകകപ്പ് നഷ്ടപ്പെട്ടാൽ വൻ പ്രതിഷേധവുമായി ജനങ്ങൾ എത്തുമെന്ന് മുൻകൂട്ടി കണ്ടിരുന്ന ഫ്രഞ്ച് പോലീസ് വൻ സന്നാഹവുമായാണ് തെരുവുകളിൽ കാവൽ നിന്നിരുന്നത്. പാരീസിൽ ഉൾപ്പെടെ എല്ലാ പ്രധാന ഫ്രഞ്ച് നഗരങ്ങളിലും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിക്കുകയും ചെയ്തിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ നഗരങ്ങളിൽ പോലീസിന്റെ പട്രോളിങ് തുടങ്ങി. എന്നാൽ ഞായറാഴ്ച വൈകിട്ട് ഫൈനൽ മത്സരം അവസാനിച്ചതോടെ കലാപ സമാനമായ സാഹചര്യമായിരുന്നു പാരീസിൽ ഉടലെടുത്തത്.
നിരാശരായ ആരാധകരെ നിയന്ത്രിക്കാൻ ഫ്രഞ്ച് പോലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. നിയമനിർമ്മാതാക്കളുടെ വസതിക്ക് നേരെ പടക്കങ്ങൾ ഉൾപ്പെടെ പ്രതിഷേധക്കാർ എറിഞ്ഞു. അക്രമകാരികളായി മാറിയ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത്.
സമനിലയിൽ അവസാനിച്ച ലോകകപ്പ് ഫൈനൽ മത്സരം ഒടുവിൽ പെനാൽട്ടിയിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്. 4-2 എന്ന സ്‌കോറിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഷൂട്ടൗട്ടിലൂടെ അർജന്റീന വിശ്വവിജയികളായി. ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടരയ്‌ക്ക് ആരംഭിച്ച മത്സരം രാത്രി 11.30ഓടെയായിരുന്നു അവസാനിച്ചത്. ലോകത്തെ കോടിക്കണക്കിന് ഫുട്‌ബോൾ പ്രേമികളുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ ലയണൽ മെസ്സി കപ്പുയർത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും ആരാധകർ.
Comments