ന്യൂഡൽഹി: കൊറോണയ്‌ക്ക് ശേഷം സ്‌കൂൾ വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും മറന്നുവെന്ന് റിപ്പോർട്ട്. ഝാർഖണ്ഡിലെ 138 സ്‌കൂളുകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സംസ്ഥാനത്തെ വിവിധ എൽപി, യുപി സ്‌കൂളുകളാണ് സർവേയ്‌ക്ക് വിധേയമാക്കിയത്. ഭൂരിഭാഗം സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പഠിച്ചത് മറന്നുവെന്നാണ് അദ്ധ്യാപകർ പറയുന്നത്. 2022 ഫെബ്രുവരിയിൽ സ്‌കൂളുകൾ പുനരാരംഭിച്ചത് മുതലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊറോണ മഹാമാരിക്ക് ശേഷം സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ നിരക്ക് കുറവാണെന്നും അദ്ധ്യാപകർ പറയുന്നു. അദ്ധ്യാപകരുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജ്ഞാൻ വിജ്ഞാൻ സമിതി ഝാർഖണ്ഡ് ആണ് ഇത്തരത്തിൽ ഒരു സർവേ നടത്തിയത്. സർക്കാർ സ്‌കൂളുകളാണ് സർവേയ്‌ക്ക് വിധേയമാക്കിയത്. 50 ശതമാനം വിദ്യാർത്ഥികളും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ ഏകദേശം രണ്ട് വർഷത്തോളം ഝാർഖണ്ഡിലെ സ്‌കൂളുകൾ അടച്ചിട്ടിരുന്നു. ഇത്രയും നീണ്ട കാലം സ്കൂളുകൾ ഓഫ് ലൈൻ ക്ലാസ് നൽകാതിരുന്നതാണ് മാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
138 സ്‌കൂളുകളിൽ 20 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരദ്ധ്യാപകൻ മാത്രമാണുള്ളത്. ഇത്തരം സ്‌കൂളുകളിലെ 90 ശതമാനം വിദ്യാർത്ഥികളും ദളിതരും വനവാസി വിഭാഗക്കാരുമാണ്. സർവേയുടെ ഭാഗമായവയിൽ ഭൂരിഭാഗം പ്രൈമറി സ്കൂളുകളിലും ക്ലാസുകളെ വേർതിരിക്കാൻ ചുമരുകളില്ല. 64 ശതമാനം സ്‌കൂളുകളിലും കളിക്കാൻ ഗ്രൗണ്ട് ഇല്ല. 37 ശതമാനം സ്‌കൂളുകളിലും ലൈബ്രറി പുസ്തകങ്ങളും ലഭ്യമല്ല. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ധ്യാപകർ പറയുന്നു. മിക്ക സ്‌കൂളുകളിലും ആഴ്ചയിൽ രണ്ടുതവണ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യണമെന്നത് നടപ്പിലാക്കുന്നില്ലെന്നും അദ്ധ്യാപകർ പ്രതികരിച്ചു. 8നും 11നും ഇടയിൽ പ്രായമുള്ള ഝാർഖണ്ഡിലെ പകുതി കുട്ടികൾക്കും ലളിതമായ ഖണ്ഡിക പോലും വായിക്കാൻ സാധിക്കില്ലെന്നാണ് 2011ൽ പുറത്തുവിട്ട എഎസ്ഇആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Comments