ഡൽഹി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടുമോ എന്ന് ചോദിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവായ അജയ് റായ് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. സ്മൃതി ഇറാനി അമേഠി മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അജയ് റായ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദമായിരുന്നു. ഈ പരാമർശത്തിന് നേരെ വിരൽ ചൂണ്ടിയാണ് 2024-ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കാൻ തയ്യാറാകുമോ എന്ന് സ്മൃതി ഇറാനി ചോദിച്ചത്.
‘രാഹുൽ ഗാന്ധി.., 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് താങ്കൾ ജനവിധി തേടുമെന്ന് നിങ്ങളുടെ ഒരു പ്രാദേശിക നേതാവ് അത്ര സഭ്യമല്ലാത്ത ഭാഷയിൽ പ്രഖ്യാപിച്ചതായി കേട്ടു. അമേഠിയിൽ ഇത്തവണ മത്സരിക്കാൻ താങ്കളും ഉണ്ടാകുമെന്ന് ഞാൻ ഉറപ്പിക്കട്ടെ? രണ്ടാമതൊരു സീറ്റിൽ നിന്നുകൂടി താങ്കൾ ഇക്കുറി മത്സരിക്കില്ലല്ലോ..അല്ലേ? ഇക്കാര്യത്തിൽ ഭയമൊന്നുമില്ലല്ലോ?. ഒരു കാര്യം കൂടി, താങ്കളുടെയും താങ്കളുടെ അമ്മയുടെയും സ്ത്രീവിരുദ്ധരായ ഗുണ്ടകൾക്ക് പ്രസംഗം എഴുതിക്കൊടുക്കാൻ പുതിയ ആളുകളെ കണ്ടെത്തണം’ എന്ന് സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.
അമേഠി ഗാന്ധി കുടുംബത്തിന്റെ മണ്ഡലമാണ്. രാഹുൽ ഗാന്ധി അവിടെ നിന്നു ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും അമേഠിയുടെ എംപിമാരായി സേവനം ചെയ്തവരാണ്. ഇപ്പോൾ അമേഠിയിലെ ഫാക്ടറികളിൽ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നു എന്ന് പറയുന്നതിനൊപ്പം സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവും അജയ് റായ് നടത്തുകയായിരുന്നു. പിന്നാലെ, കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു.
Comments