ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ ഇരട്ട സ്ഫോടനം. ഇരുപത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉമർ ഫാറൂഖ് ചൗക്കിലെ തിരക്കേറിയ ഷോപ്പിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു. റിമോട്ട് നിയന്ത്രിത ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് സമീപത്ത് മോട്ടോർ സൈക്കിൡ സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ സ്ഫോടനത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.
റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയതന്ന് പോലീസ് വ്യക്തമാക്കി. സ്ഫോടനത്തിൽ നഗരത്തിലെ നിരവധി കടകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ലക്കി മർവാട്ട് ഏരിയയിലെ ഖൈർ പോലീസ് സ്റ്റേഷനിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. താലിബാൻ ഭീകരർ നുഴഞ്ഞുകയറിയാണ് പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ക്രമസമാധാനം താറുമാറാക്കിയതെന്നും പാക് പോലീസ് പറഞ്ഞിരുന്നു.
ഭീകരവാദ വകുപ്പിലെ സുരക്ഷാ ഉദ്യേഗസ്ഥരെയും താലിബാൻ ബന്ദികളാക്കിയിട്ടുണ്ട്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥർ തടവിലാണെന്നും ബന്ദികളെ മോചിപ്പിക്കണമെങ്കിൽ വിമാന മാർഗം അഫ്ഗാനിസ്ഥാനിലേക്ക്സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യമൊരുക്കണമെന്നും ഭീകരർ ആവശ്യപ്പെട്ടു. തുടർന്ന് അഫ്ഗാനിസ്ഥാനിലെ പാകിസ്താൻ താലിബാന്റെ കേന്ദ്ര നേതാക്കളുമായി ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് സ്ഫോടനം.
Comments