കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ താലിബാന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ലോകം ഇതെല്ലാം കാണുന്നുണ്ടെന്നായിരുന്നു സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. രണ്ട് പെൺമക്കളുടെ പിതാവ് കൂടിയായ അദ്ദേഹം താലിബാന്റെ പുതിയ ഉത്തരവിനെതിരെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.
രണ്ട് പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ അവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും തനിക്കാകില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ നിഷധിക്കപ്പെടുന്നുണ്ട്. അവർക്ക് യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനം തടയുകയെന്നത് നിങ്ങൾ പിന്നോട്ട് ചുവടുവയ്‌ക്കുന്നതിന് തുല്യമാണ്. ലോകമിതെല്ലാം കാണുന്നുണ്ട്. താലിബാനെ വിലയിരുത്തുന്നത് അവരുടെ പെരുമാറ്റം കണക്കിലെടുത്താകുമെന്ന് ഓർക്കണമെന്നും ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.
As a father to daughters, I cannot imagine a world in which they’re denied an education.
The women of Afghanistan have so much to offer. Denying them access to university is a grave step backwards.
The world is watching. We will judge the Taliban by their actions.
— Rishi Sunak (@RishiSunak) December 21, 2022
പെൺകുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് താലിബാൻ ഭരണകൂടം ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു. നംഗർഹർ സർവകലാശാലയിലെ ആൺകുട്ടികളായ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തി. താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് യൂണിവേഴ്‌സിറ്റികളിൽ പെൺകുട്ടികൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. എല്ലാ സർക്കാർ-സ്വകാര്യ യൂണിവേഴ്സിറ്റികൾക്കും ഉത്തരവ് ബാധകമാണ്.
Comments