കണ്ണൂർ; ശബരിമലയിലേക്കുള്ള പൂക്കൾ ശേഖരിക്കാനെന്ന വ്യാജേന തട്ടിപ്പ്. വിവിധഭാഷാ തൊഴിലാളിയായ കൊൽക്കത്ത സ്വദേശി ദിലീപ് കുമാറാണ് തട്ടിപ്പിനിരയായത്. ഇയാളുടെ പണവും രേഖകളും മൊബൈൽ ഫോണുമാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. മുഴുപ്പിലങ്ങാട് താമസിക്കുന്ന ദിലീപിനെ 1200 രൂപ ദിവസക്കൂലിക്കാണ് പൂക്കൾ ശേഖരിക്കുന്ന ജോലിക്ക് വിളിച്ചത്.
തുടർന്ന് ജോലി നൽകിയാളുടെ ബൈക്കിൽ യുവാവ് ചാല ബൈപ്പാസ് ജംഗ്ഷനിലെത്തി. സമീപത്തെ അക്കേഷ്യാ കാടുകൾക്കിടയിൽ പോയി കാട്ടുതെച്ചി പൂവും കാട്ടുവള്ളികളും അയാൾ കാണിച്ചുകൊടുത്തു. ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ അഴിച്ചു സഞ്ചിയിലാക്കി വന്നയാളുടെ ബൈക്കിൽ സൂക്ഷിച്ചു. തോർത്തുടുത്ത് പൂക്കൾ ശേഖരിക്കാൻ പോയതിന് ശേഷം രേഖകളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതോടെ തട്ടിപ്പിനിരയായതായി മനസിലാവുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ബൈക്കിലെത്തിയ ആളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
Comments