ന്യൂഡൽഹി: ചൈനയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വാക്‌സിൻ സ്വീകരിക്കാൻ അപേക്ഷിക്കുന്നവർ കുത്തനെ ഉയർന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനസാന്ദ്രതയേറിയ പല നഗരങ്ങളിലും വാക്‌സിനുള്ള ആവശ്യം പത്തിരട്ടി വരെ വർധിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര യാത്രികർ വരുന്നതിനാൽ വിമാനത്താവളങ്ങളിൽ കൂടുതൽ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
ഭാരത് ബയോടെക്കിന്റെ പുതിയ വാക്‌സിനായ ഇൻകൊവാക്ക് (iNCOVACC) ഇതിനിടെ കൊവിൻ ആപ്പിൽ എത്തി. ശനിയാഴ്ച രാത്രി മുതലാണ് മൂക്കിലൂടെ നൽകുന്ന വാക്‌സിനായ iNCOVACC കൊവിൻ ആപ്പിൽ വന്നുതുടങ്ങിയത്. അതേസമയം വാക്‌സിന്റെ നിരക്ക് ആപ്പിൽ പരാമർശിക്കുന്നില്ല. അടുത്തയാഴ്ചയോടെ വാക്‌സിന്റെ വില കൊവിൻ ആപ്പിൽ രേഖപ്പെടുത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
അതേസമയം ചൈനയിൽ ഇപ്പോഴും കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്തെ കൊറോണ കേസുകൾ 100 ദശലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മരണസംഖ്യ ഒരു ദശലക്ഷത്തോളമായി ഉയരുമെന്നും ഡോക്ടർമാർ പറയുന്നു. കൊറോണ കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനമാണ് ചൈനീസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ മാത്രമേ ചൈന ഇനി പങ്കുവയ്‌ക്കുകയുള്ളൂവെന്നാണ് വിവരം.
Comments