ഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തിരഞ്ഞെടുത്ത ‘അഗ്നിവീരന്മാരുടെ’ ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിൽ പരിശീലനത്തിനായി ചേർന്നു. ഫിസിക്കൽ ടെസ്റ്റുകൾ, മെഡിക്കൽ ടെസ്റ്റുകൾ, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമാണ് ഏകദേശം 200 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. ശ്രീനഗറിലെ ആർമി റിക്രൂട്ടിംഗ് ഓഫീസിൽ നിന്നും ഇന്ത്യൻ ആർമിയുടെ വിവിധ റെജിമെന്റുകളുടെ 30 പരിശീലന കേന്ദ്രങ്ങളിലേക്ക് ഇവരെ അയച്ചു എന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 25 നും 30 നും ഇടയിൽ പരിശീലനത്തിന് റിപ്പോർട്ട് ചെയ്യും. ജനുവരി 1 മുതലാണ് ഇവർക്ക് പരിശീലനം നൽകുക. യുവാക്കൾക്ക് സൈനിക സേവനത്തിന് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
2022 ജൂൺ 24 നാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. അഗ്നിപഥ് പദ്ധതിയിലൂടെ രജിസ്റ്റർ ചെയ്‌തെത്തുന്ന ആദ്യ ‘അഗ്നിവീർ’ 2022 അവസാനത്തോടെ റെജിമെന്റിലേക്ക് എത്തുമെന്ന് നേരത്തെ കരസേന മേധാവി അറിയിച്ചിരുന്നു. 2023 പകുതിയോടെ ഇവരെ വിവിധയിടങ്ങളിൽ വിന്യസിക്കുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
Comments