ഗാന്ധിനഗർ: കാമുകന് പകരമായി ചെന്ന് പരീക്ഷയെഴുതാൻ ശ്രമിച്ച യുവതി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാൻ ചെന്നിരുന്ന യുവതിയെയാണ് അധികൃതർ പിടികൂടിയത്.
ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു കാമുകൻ. യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാതെ ഇയാൾ ഉത്തരാഖണ്ഡിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ പോയിരുന്നു. തുടർന്ന് ‘സ്‌നേഹ സമ്പന്നയായ’ കാമുകി പരീക്ഷാഹാളിൽ എത്തി കാമുകന് പകരമായി പരീക്ഷയെഴുതാൻ തുടങ്ങി. എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റേഴ്‌സ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.
ഗുജറാത്തിലാണ് സംഭവം നടന്നത്. 24കാരിയാണ് പിടിയിലായ കാമുകി. വീർ നർമ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ വച്ച് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. തുടർന്ന് ഫാക്ട് കമ്മിറ്റി (Fair Assessment and Consultative Team) കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം നടത്തി. യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ കർശന നിയമനടപടി സ്വീകരിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. യുവതി നേരത്തെ സ്വന്തമാക്കിയ ബിരുദ യോഗ്യത റദ്ദാക്കിയേക്കുമെന്നാണ് സൂചന.
കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് യുവതി കാമുകന്റെ ഹാൾ ടിക്കറ്റിൽ വ്യത്യാസം വരുത്തിയത്. പരീക്ഷയെഴുതാൻ ഹാളിലേക്ക് പ്രവേശിച്ചപ്പോൾ മറ്റ് വിദ്യാർത്ഥികൾക്ക് സംശയം തോന്നി ഇൻവിജിലേറ്റേഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ പിടികൂടിയത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ യുവതിയും കാമുകനും തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്ന് അന്വേഷണ സംഘം പറയുന്നു.
Comments