കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എൻഐഎ സംഘം കൊച്ചിയിലെത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാരിഖുമായി ഉടൻ തെളിവെടുപ്പ് നടത്തുമെന്നും എൻഐഎ അറിയിച്ചു.
കേസിലെ മുഖ്യ പ്രതിയായ ഷാരിഖ് സ്‌ഫോടനത്തിന് മുമ്പ് ആലുവയിലും പറവൂരിലും മുനമ്പത്തുമെത്തിയിരുന്നു. നാലു ദിവസം ആലുവയിലും, രണ്ട് ദിവസം മുനമ്പത്തെ മത്സ്യബന്ധന ബോട്ടിലുമായിരുന്നു ഷാരിഖ് തങ്ങിയത്.
കേരള സന്ദർശനത്തിന്റെ ലക്ഷ്യങ്ങളും, ഇവിടെ നിന്ന് ഷാരിഖിന് ലഭിച്ച സഹായങ്ങളും, സ്‌ഫോടനത്തിന്റെ ഗൂഢാലോചന കൊച്ചിയിൽ നടന്നിരുന്നോയെന്നുമാണ് എൻഐഎ അന്വേഷിക്കുന്നത്. തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്ന കർണാടക പോലീസും കേരളത്തിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെയായിരുന്നു ഷാരിഖ് തങ്ങിയ ലോഡ്ജിൽ കർണാടക പോലീസ് പരിശോധന നടത്തിയത്.
സ്‌ഫോടനത്തിനായി കുക്കർ ബോംബ് കൊണ്ടു പോകുമ്പോഴായിരുന്നു ഷാരിഖിന്റെ കൈയ്യിലിരുന്ന് ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി മുഹമ്മദ് ഷാരിഖിന് ബന്ധമുണ്ടായിരുന്നതായും പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
Comments