തിരുവനന്തപുരം: പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും പോലീസുകാർക്കെതിരെ ആക്രമണമുണ്ടായാൽ തെളിവ് ലഭിക്കാനും വേണ്ടിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
സാങ്കേതിക പരിശോധനകൾ നടത്താതെയാണ് കേരള പോലീസ് ക്യാമറകൾ വാങ്ങിയതെന്ന ആരോപണം രൂക്ഷമായിരുന്നു. രണ്ട് കമ്പനികളിൽ നിന്നായി 310-ഓളം ക്യാമറകളാണ് കേരള പോലീസ് പദ്ധതിയിലേക്ക് വാങ്ങിയത്. ഇതിൽ 180 ക്യാമറകളിൽ ലൈവ് സ്ട്രീമിംഗ് സംവിധാനവുമുണ്ടായിരുന്നു. ക്യാമറകൾ വാങ്ങിയ വകയിൽ ആകെ ചെലവായത് 99,50,055 രൂപയാണ്. എന്നാൽ പദ്ധതിയ്‌ക്ക് ആഴ്ചകൾ മാത്രമായിരുന്നു ആയുസ്. ശരീരത്തിൽ ഘടിപ്പിച്ച് വെക്കുന്ന ക്യാമറകൾ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് ഉപയോഗം നിർത്തിവെച്ചത്.
ഏകദേശം എല്ലാ ജില്ലയിൽ നിന്നുള്ള പോലീസുകാരും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ഉപയോഗം നിർത്തി. സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായാൽ തിരിച്ചെടുക്കണമെന്ന ടെണ്ടർ വ്യവസ്ഥ മുതാലാക്കാൻ പോലീസ് ശ്രമിച്ചില്ലെന്ന പരാതിയും ഉയർന്നിരുന്നു. പൊതു ജനങ്ങളോട് മോശമായി പെരുമാറിയാൽ കൈയോടെ പിടിവീഴുന്ന സംവിധാനമായതിനാൽ പലർക്കും ക്യാമറ ഉപയോഗിക്കുന്നതിനോട് വിയോജിപ്പായിരുന്നു. ഉപയോഗ ശൂന്യമായ ക്യാമറകൾ എന്ത് ചെയ്‌തെന്ന് സർക്കാർ ഇത് വരെ വിവരങ്ങൾ നൽകിയിട്ടില്ല.
Comments