കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. സംഭവത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു. കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്താണ് ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അഫ്ഗാൻ വിദേശകാര്യ വക്താവ് അബ്ദുൾ നാഫി ടക്കോർ ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി താലിബാൻ അറിയിച്ചു.
വിമാനത്താവളത്തിന്റെ ഗേറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാനിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുകയാണ്. അധികാരത്തിലേറിയതിനെ പിന്നാലെ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചെന്നാണ് താലിബാൻ വാദം. എന്നാൽ ഈ വാദം പൊളിക്കുന്നതാണ് തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ. കഴിഞ്ഞ മാസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ചൈനീസ് പൗരന്മാർക്കുൾപ്പെടെ പരിക്കേറ്റിരുന്നു.
Comments