ന്യൂഡൽഹി: ലോകത്തുടനീളം കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ചൈനയടക്കം ആറ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആർടിപിടിആർ ടെസ്റ്റ് നിർബന്ധമാക്കി. ചൈനയ്‌ക്കു പുറമേ ജപ്പാൻ, ഹോങ്കോങ്, സൗത്ത് കൊറിയ, സിംഗപൂർ, തായ്ലൻഡ് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്കാണ് പരിശോധന കർശനമാക്കിയത്.
യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടൽ വഴി സമർപ്പിക്കണം. വിമാനത്താവളങ്ങളിൽ നിരീക്ഷണം ഇന്ന് മുതൽ കൂടുതൽ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളിൽ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളിൽ 53 യാത്രക്കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര യാത്രക്കാർക്ക് വിമാനത്താവളത്തിൽ റാൻഡം പരിശോധന നടത്തുമെന്ന് ഡിസംബർ 24ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ വിമാനത്താവളത്തിലെ പൊതുഇടങ്ങളിൽ മാസ്‌ക് കർക്കശമാക്കിയിട്ടുണ്ട്.
ജനുവരിയിൽ ഇന്ത്യയിൽ കൊറോണ കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്താരാഷ്‌ട്ര യാത്രികരിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം 45 പേരിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കൊറോണ വാക്സിന്റെ നാലാം ഡോസിലേക്കു കടക്കേണ്ടതില്ലെന്നും ഇതിനു ശാസ്ത്രീയ പഠനമോ വിദഗ്ധസമിതിയുടെ അനുമതിയോ ഇല്ലെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. നേരത്തെ തന്നെ കരുതൽ ഡോസ് എടുത്തവർ നാലാം ഡോസ് എടുക്കാനോ നേസൽ വാക്സിനെടുക്കാനോ മുതിരരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Comments