മലപ്പുറം: തോട്ടിലെ മലിന ജലം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത തട്ടുകടയ്‌ക്ക് പൂട്ടിട്ട് വാർഡ് കൗൺസിലർ. കരിപ്പൂർ വിമാനത്താവള റോഡിലെ തട്ടുകയടയ്‌ക്കെതിരെയാണ് നടപടി. തട്ടുകടയിൽ ചായ, സർബത്ത് തുടങ്ങിയ പാനീയങ്ങളും ചെറുകടികൾ ഉണ്ടാക്കുന്നതിനും ഉപയോഗിച്ചിരുന്നത് സമീപത്തെ തോട്ടിലെ മലിന ജനമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വാർഡ് അംഗം അലി വേട്ടോടനാണ് കടയിൽ മലിന ജലം ഉപയോഗിക്കുന്നത് കണ്ടെത്തിയത്.
വാർഡിലെ റോഡുകളും ഇടവഴികളും തോടുകളും സർവേ നടത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെത്തിയ വേളയിലാണ് മലിന ജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തട്ടുക്കടയിലെ ജീവനക്കാരൻ തോട്ടിൽ നിന്ന് ബക്കറ്റിൽ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത് വാർഡ് കൗൺസിലറുടെ ശ്രദ്ധയിൽപ്പെട്ടുകയായിരുന്നു. മറ്റ് ആവശ്യങ്ങൾക്കുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു കൗൺസിലർ. എന്നാൽ പിന്നീടാണ് തട്ടുകടയിൽ ചായ അടക്കമുള്ള പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത് തോട്ടിൽ നിന്നും കൊണ്ട് വച്ച ബക്കറ്റിലെ മലിനജലം ഉപയോഗിച്ചാണെന്ന് വ്യക്തമായത്.
തോട്ടിലെ മലിനജലം കുടങ്ങളിലും ബക്കറ്റുകളിലും സംഭരിച്ച് വെള്ളത്തിലെ കലക്കൽ ഊറിയതിന് ശേഷം ചായയും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണന്നെ് വ്യക്തമായി. തുടർന്ന് കൗൺസിലറും മറ്റ് ഉദ്യോഗസ്ഥരും കടക്കാരനെ സമീപിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആദ്യം ചോദ്യം ചെയ്യലിൽ കടക്കാരൻ മലിന ജലം ഉപയോഗിക്കുന്നത് വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. തുടർന്ന് കൗൺസിലർ ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വരുത്തുകയും പിഴ ഒടുക്കുന്ന ഉൾപ്പെടെയുള്ള നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു. തട്ടുകട മാറ്റുന്നതിനുള്ള തുടർ നടപടികളും സ്വീകരിച്ചു.
Comments