ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് ഏർപ്പെടുത്തണമെന്നും ലൈസൻസ് ഇല്ലാത്തവർ വാങ്ങരുതെന്നും മദ്രാസ് ഹൈക്കോടതി. ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും പോലീസ് മേധാവിയ്‌ക്കും നിർദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായപൂർത്തിയായിട്ടില്ലാത്തവർ പലരും മദ്യത്തിന് അടിമകളാകുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മദ്യവിൽപനയ്‌ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്. 21 വയസ് പൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണം, സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള മദ്യശാലകളുടെ വിൽപന സമയം ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ട് മണി വരെയാക്കി ചുരുക്കണമെന്നും കോടതി നിർദേശിച്ചു.
ബാറുകളുടെയും പബ്ബുകളുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവർത്തനസമയം കുറയ്‌ക്കണമെന്നും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണെമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൽ പരിഗണിച്ചാണ് ജസ്റ്റിസ് ആർ. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ച് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
Comments