ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി. ബിജെപിയുടെ വലംകൈയ്യാണെന്നും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന് ബിസിനസ് ഒന്നുമില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് അദാനിക്കെതിരെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ഉന്നയിച്ചിരുന്നത്. ഇത്തരം വാദങ്ങൾക്കെല്ലാം കൃത്യവും സ്പഷ്ടവുമായ മറുപടി നൽകിയിരിക്കുകയാണ് ഗൗതം അദാനി.
”ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയല്ല. ഒരു സംസ്ഥാന സർക്കാരുമായും അദാനി ഗ്രൂപ്പിന് പ്രശ്‌നങ്ങളില്ല. ഇടതുഭരണമുള്ള കേരളത്തിൽ പോലും പ്രവർത്തിക്കുന്നുണ്ട്. മമതയുടെ പശ്ചിമ ബംഗാളിലും നവീൻ പട്‌നായ്‌ക്കിന്റെ ഒഡിഷയിലും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ജഗൻ മോഹൻ റെഡ്ഡിയുടെയും കെസിആറിന്റെയും സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ” ഗൗതം അദാനി പറഞ്ഞു.
ബിജെപിയുമായുള്ള ബന്ധമാണ് അദാനി ഗ്രൂപ്പിന്റെ അടിത്തറയെന്ന രീതിയിലും പ്രധാനമന്ത്രിയുമായി അടുപ്പം സ്ഥാപിച്ച് കാര്യങ്ങൾ നേടിയെടുക്കുകയുമാണെന്ന തരത്തിലും ഉയരുന്ന വിമർശനങ്ങൾക്കാണ് ഗൗതം അദാനി ചുട്ട മറുപടി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് വ്യക്തിപരമായി ഒരു സഹായവും നേടാൻ ആർക്കും ഒരിക്കലും കഴിയില്ല. ദേശീയ താത്പര്യത്തിനനുസരിച്ചുള്ള നയങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനാകും. പക്ഷെ ഒരു നയം ഫ്രെയിം ചെയ്തു കഴിഞ്ഞാൽ അത് ഈ ഇന്ത്യാമഹാരാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാകും. അദാനി ഗ്രൂപ്പിന് വേണ്ടി മാത്രമുള്ളതാകില്ലെന്നും ഗൗതം അദാനി വിശദീകരിച്ചു.
രാജീവ് ഗാന്ധി സർക്കാർ മുതൽ ഇന്ന് വരെയുള്ള മോദി സർക്കാർ വരെ അദാനി ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വ്യവസായ ജീവിതത്തിൽ സംഭവിച്ച പ്രധാന മൂന്ന് വഴിത്തിരിവുകൾ നടന്നത് 1985 (രാജീവ് ഗാന്ധി സർക്കാർ), 1991 (പി.വി നരസിംഹറാവു, മൻമോഹൻ സിംഗ് സർക്കാർ) എന്നീ വർഷങ്ങളിലും മോദി ഗുജറാത്ത് ഭരിച്ച 12 വർഷക്കാലയളവിലുമാണെന്നും ഗൗദം അദാനി പറഞ്ഞു. വിജയത്തിലേക്കുള്ള സൂത്രവഴി കഠിനാധ്വാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments