2022 ഖത്തർ ലോകകപ്പിൽ ചാമ്പ്യൻമാരായ അർജന്റീന ഫിഫയുടെ അച്ചടക്ക നടപടികൾ നേരിടുകയാണെന്ന് റിപ്പോർട്ട്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസുമായുള്ള മത്സരത്തിനിടെ അർജന്റീനയുടെ കളിക്കാർ അധിക്ഷേപകരമായി പെരുമാറിയെന്നും ഫെയർ പ്ലേ ലംഘിച്ചുവെന്നുമാണ് ഫിഫ ആരോപിക്കുന്നത്. ടൂർണമെന്റിനിടെ മാദ്ധ്യമ ചട്ടങ്ങൾ ലംഘിച്ചുവെന്നും ഫിഫ പറയുന്നു.
അതേസമയം ഏതെങ്കിലുമൊരു പ്രത്യേക കളിക്കാരനെ എടുത്ത് പറയാതെയാണ് ഫിഫ അച്ചടക്ക നടപടി ആരംഭിച്ചിരിക്കുന്നത്. അതിനാൽ കുറ്റകൃത്യം ആരുടെ ഭാഗത്ത് നിന്നുണ്ടായതാണെന്ന് വ്യക്തമല്ല. ഫൈനൽ മത്സരം കഴിഞ്ഞതിന് പിന്നാലെ ഗോൾഡൻ ഗ്ലൗ വാങ്ങിയ എമിലിയാനോ മാർട്ടിനെസ് വേദിയിൽ നിന്നുകൊണ്ട് കാണിച്ച ആഗ്യം ഏറെ വിവാദമായിരുന്നു. ഇതാണോ അച്ചടക്ക നടപടികൾക്ക് കാരണമെന്നും ഫിഫ വ്യക്തമാക്കിയിട്ടില്ല.
ലോകകപ്പ് ഫൈനൽ മത്സരത്തിന് ഖത്തറിൽ തിരശീല വീഴുമ്പോൾ 36 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീം അർജന്റീന കപ്പുയർത്തിയിരുന്നു. കിരീടധാരണം തീരുമാനിക്കുന്ന അവസാന മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തുടർന്ന് 4-2ന് ഫ്രാൻസിനെ തകർക്കുകയായിരുന്നു അർജന്റീന. ലയണൽ മെസ്സിക്ക് ഗോൾഡൻ ബോളും ലഭിച്ചു. ചരിത്രത്തിൽ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനായി മെസ്സി മാറി.
Comments