ന്യൂഡൽഹി: ജി-20 ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷത വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശഭരിതമായ നിമിഷത്തിലേക്കാണ് രാജ്യം കുതിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ ദക്ഷിണ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടി മാറുമെന്നും ഡബ്ല്യൂഎച്ച്ഒയുടെ എസിടി ആക്‌സിലറേറ്ററായ അയോദി അലകിജാ പ്രതികരിച്ചു.
വരാനിരിക്കുന്ന ദശാബ്ദങ്ങളിൽ ലോകരാജ്യങ്ങളുടെ ആരോഗ്യഘടന പോലും നിയന്ത്രിക്കുന്നത് ഒരുപക്ഷെ ഇന്ത്യയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങൾ കണ്ട് പഠിക്കാൻ ഉതകുന്ന തരത്തിൽ ഇന്ത്യ ഒരു വഴിവിളക്കായി തിളങ്ങുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. അതിലേക്കുള്ള ചുവടുവയ്പ്പാണിതെന്നും വിശ്വസിക്കുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷത ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്നും അലകിജ പറഞ്ഞു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിലാണ് ഇന്ത്യ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. എല്ലാ വർഷവും വിവിധ രാജ്യങ്ങളാണ് ജി-20ക്ക് അദ്ധ്യക്ഷത വഹിക്കുക. വരുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം, ഹരിത വികസനം, സാങ്കേതികപരമായ പരിവർത്തനങ്ങൾ, സ്ത്രീകളാൽ നയിക്കപ്പെടുന്ന സർക്കാർ എന്നീ വിഷയങ്ങളാണ് ചർച്ചയാവുകയെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Comments