സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ രൂക്ഷമായതിനെ തുടർന്ന് സുരക്ഷ പരിശോധനകൾ കർശനമാക്കിയിരുന്നു. പിന്നാലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തി. നിരവധി ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ കമ്മീഷണർ പുതിയ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പ് ഉൾപ്പെടുന്ന സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. കൂടാതെ സ്ലിപ്പിലും സ്റ്റിക്കറിലും ഉൾപ്പെട്ടിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും പുതിയ ഉത്തരവിൽ സൂചിപ്പിക്കുന്നു. ഹോട്ടലുകളിൽ നിന്ന് പാകം ചെയ്ത് നൽകുന്ന ഭക്ഷണപ്പൊതികൾക്കാണ് നിയമം ബാധകം. ഭക്ഷണം പാകം ചെയ്ത സമയവും തീയതിയും എത്ര സമയത്തിനുള്ളിൽ കഴിക്കണം തുടങ്ങിയ വിവരങ്ങൾ സ്ലിപ്പിലുണ്ടാകണം.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് റഗുലേഷൻ പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു. പാൽ, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, ഇറച്ചി ഉത്പന്നങ്ങൾ, മീൻ, മീൻ ഉത്പന്നങ്ങൾ തൂടങ്ങിയ ഭക്ഷണം എത്തിക്കാൻ അധിക സമയമെടുക്കുന്ന സാഹചര്യങ്ങളിലും സ്ഥലങ്ങളിലും യാത്രയിൽ 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തണം. ബിൽ ഇല്ലാത്ത ചെറുകിട ഹോട്ടലുകൾ പൊതിയിലെ സ്റ്റിക്കറിൽ സമയവും എത്ര സമയം വരെ ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയിരിക്കണം. വിവാഹമുൾപ്പെടെയുളള പൊതുപരിപാടികളിൽ ഓഡിറ്റോറിയത്തിലും മറ്റും പാകം ചെയ്യുന്ന ഭക്ഷണം 60 ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം. ബേക്കറികളിൽ ഉൾപ്പടെ വിൽക്കുന്ന ഭക്ഷണ പാക്കറ്റുകൾക്ക് നിലവിലുള്ള ലേബലിംഗ് നിയമം ബാധകമാണ്. ഭക്ഷണം തയ്യാറാക്കിയ സമയം, ചേരുവ, കാലാവധി എന്നിവ
കൃത്യമായി രേഖപ്പെടുത്തണം.
മയോണൈസ് പോലുളള ഭക്ഷണ പദാർത്ഥങ്ങൾ ചേർത്ത ഭക്ഷണം അടുത്ത ദിവസത്തേക്ക് വേണ്ടി ഫ്രിഡ്ജിൽ സുക്ഷിക്കുന്നത് ബാക്ടീരിയ പെരുകുന്നതിനും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിനും ഇടയാക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനത്തിന്റെ ആദ്യ ഘട്ടത്തിൽ നോട്ടീസ് നൽകും. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ പിഴയടപ്പിക്കുന്നതും കടയുടെ പ്രവർത്തനം നിർത്തി വയ്‌ക്കുന്നതടക്കമുളള നയപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചില നിയന്ത്രണങ്ങൾ അനിവാര്യമെന്ന് കണ്ടെത്തിയതിന്റെ അടിസഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
Comments