ന്യൂഡൽഹി: പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ ഇന്ത്യൻ മണ്ണിലെത്തും. 12 ചീറ്റകൾ മാർച്ച് ആദ്യ ആഴ്ചയോടെ മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തും. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളിലെയും പരിസ്ഥിതിമന്ത്രിമാർ ഒപ്പുവെച്ചു. പ്രൊജക്റ്റ് ചീറ്റയുടെ രണ്ടാംഘട്ടമായാണ് കൂടുതൽ ചീറ്റകളെ എത്തിക്കുന്നത്.
എല്ലാം ചീറ്റകളുടെയും പൂർവ്വികർ ആഫ്രിക്കയിൽ നിന്നും ഉള്ളവരാണ്. അതിനാൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ എത്തിക്കുന്നത് പ്രൊജക്റ്റിന് കൂടുതൽ ഗുണം ചെയ്യുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്.
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ സെപ്തംബറിൽ എട്ട് ചീറ്റകളെ നമീബയയിൽ നിന്നും എത്തിച്ചിരുന്നു. 1952 ലാണ് ചീറ്റകൾ ഇന്ത്യയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തിൽ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഢാനന്തര കൈമാറ്റം നടന്നത് പ്രൊജക്റ്റ് ചീറ്റയിലൂടെയാണ്.
Comments