ന്യൂഡൽഹി;’പരീക്ഷ പേ ചർച്ച’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷ പേ ചർച്ച വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും സമ്മർദ്ദം നിയന്ത്രിക്കാനും ആരോഗ്യം ഉള്ളവരായിരിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വർഷം ചർച്ചയിലെ വിദ്യാർത്ഥി പങ്കാളിത്തത്തിൽ വൻ കുതിച്ചു ചാട്ടമാണെന്നും പ്രധാൻ കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരി 27 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പരീക്ഷ പേ ചർച്ച നടക്കും. 2400 വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരീക്ഷ പേ ചർച്ച നടക്കുന്നത്. പരിപാടി ദൂരദർശനിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷാപേടി അത് സംബന്ധിച്ച മറ്റ് ആശങ്കകൾ, പ്രശ്നങ്ങൾ, ഇവ മറികടന്ന് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാർഗ്ഗങ്ങൾ, പരീക്ഷാകാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ ലളിതമായ മാർഗ്ഗങ്ങളിലൂടെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ, ജീവിതത്തിലെ ഏതു പരീക്ഷയെ അഭിമുഖീകരിക്കാനും വിജയിക്കുവാനുമുള്ള എളുപ്പവഴികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് ചർച്ച നടത്തും. ഒപ്പം വിദ്യാർത്ഥികളെ എങ്ങനെ പിന്തുണയ്‌ക്കണം എന്ന വിഷയത്തിൽ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചർച്ച നടത്തും.
ഈ വർഷം ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്. അതിൽ 16 ലക്ഷത്തിലധികം പേർ സംസ്ഥാന ബോർഡുകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 2022-ൽ നടന്ന രജിസ്‌ട്രേഷനുകളേക്കാൾ ഇരട്ടി കൂടുതലാണിതെന്നും മന്ത്രി അറിയിച്ചു. 155 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. കൂടാതെ 20 ലക്ഷത്തോളം ചോദ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കുടുംബ സമ്മർദം, സ്‌ട്രെസ് മാനേജ്‌മെന്റ്, കരിയർ സെലക്ഷൻ തുടങ്ങി വിവിധ വിഷയങ്ങളിൽ എൻസിഇആർടി ചോദ്യങ്ങൾ തിരഞ്ഞെടുത്ത് പട്ടികയാക്കിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. മത്സരത്തിൽ വിജയിക്കുന്ന അദ്ധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർക്ക് ആറാമത് പിപിസി ചർച്ചകളിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാനും അവസരം ലഭിക്കും.
പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സംവാദ പരിപാടിയാണ് പരീക്ഷാ പേ ചർച്ച. ചർച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവർ എന്നതിൽ നിന്ന് പരീക്ഷാ പോരാളികൾ എന്ന നിലയിലേക്ക് വിദ്യാർത്ഥികളെ മാറ്റുന്നതാണ് പരീക്ഷാ പേ ചർച്ചയുടെ പ്രധാന ലക്ഷ്യം. മുമ്പ് നടന്ന പരീക്ഷാ പേ ചർച്ചകളിലും ഇക്കാര്യം പറഞ്ഞിരുന്നു. ‘എക്സാം വാരിയേഴ്സ്’ എന്ന പേരിൽ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.
Comments