ആലപ്പുഴ: ഓണക്കിറ്റ് വിതരണം ചെയ്ത ഉദ്യോഗസ്ഥർക്ക് സ്വർണം സമ്മാനം നൽകാനുള്ള തീരുമാനം പിൻവലിച്ച് സപ്ലൈകോ. സപ്ലൈകോ മേഖല, അസിസ്റ്റന്റ് മേഖല മാനേജർക്ക് ഒരു ഗ്രാം വീതവും ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം വീതവും നൽകാനായിരുന്നു തീരുമാനം. സപ്ലൈകോയുടൈ ഓണം സമ്മാനമഴ വിജയികൾക്കുള്ള സ്വർണം വിതരണത്തോടൊപ്പമാണ് ഉദ്യോഗസ്ഥർക്കും സമ്മാനം പ്രഖ്യാപിച്ചിരുന്നത്.
റേഷൻ വ്യാപരികളും ഒരു വിഭാഗം സപ്ലൈകോ ജീവനക്കാരും സർക്കാരിനെ പ്രതിഷേധമറിയിച്ചിരുന്നു. വിവാദത്തെ തുടർന്ന് ഓണം സമ്മാനമഴ വിജയികൾക്ക് മാത്രം സ്വർണം നൽകിയാൽ മതിയെന്ന ഉത്തരവ് സപ്ലൈകോ ഇറക്കുകയായിരുന്നു.
ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തവകയിൽ 55 കോടിരൂപയാണ് റേഷൻവ്യാപാരികൾക്ക് കമ്മീഷനായി സർക്കാർ നൽകാനുള്ളത്. ആദ്യം കമ്മീഷൻ നൽകാമെന്ന്് സർക്കാർ പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് പിൻമാറുകയായിരുന്നു. റേഷൻവ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെങ്കിലും ഇതുവരെ കമ്മീഷൻ തുക നൽകിയിട്ടില്ല. ഇതാണ് ഉദ്യോഗസ്ഥർക്ക് സ്വർണം നൽകുന്നതിനെ റേഷൻവ്യാപാരികൾ എതിർക്കാനുള്ള പ്രധാന കാരണം.
Comments