തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്കരിക്കണമെന്ന് പറഞ്ഞ സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ആര് ആരെ ബഹിഷ്കരിക്കണം എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുചോദ്യം. ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്കരിക്കാൻ കഴിയില്ല. സനാതന ധർമ്മം അന്ധവിശ്വാസമെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണ്. സ്വയം പ്രഖ്യാപിത അന്തർദേശിയ കവി അറിയാനാണ് ഇത് പറയുന്നതെന്നും ശ്രീകുമാരൻ തമ്പി അമേരിക്കയിലെ ഹിന്ദു സംഘടനയുടെ കോൺക്ലേവ് വേദിയിൽ വച്ച് പറഞ്ഞു.
ഭാരതത്തിൽ ജനിക്കുന്ന എല്ലാവരും സ്വയം ഹിന്ദുക്കളെന്ന് വിളിക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്ന് സർ സയിദിന്റെ വാക്കുകൾ ഉദ്ധരിച്ച് ഗവർണർ അഭിപ്രായപ്പെട്ടു. കോൺക്ലേവിനെ എതിർക്കുന്നവർ മുസ്ലീം തീവ്രവാദികളിൽ നിന്ന് അച്ചാരം വാങ്ങുന്നവരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും വിമർശിച്ചു.
വി.മധുസൂദനൻ നായർ, കൈതപ്രം, കുമ്മനം രാജശേഖർ എന്നിവർ എന്നിവരും ഹിന്ദു കോൺക്ലേവിൽ പങ്കെടുത്തു. ആർഷദർശന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ഗവർണർ സമർപ്പിച്ചു. പ്രഭാവർമയും കെ.ജയകുമാറും ഉൾപ്പെടുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്.
Comments