കാബൂൾ: സർവകലാശാലകളിലെ പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഫെബ്രുവരിയിൽ നടക്കുന്ന പരീക്ഷയിലാണ് പൂർണ വിലക്ക്. താലിബാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെൺകുട്ടികൾക്ക് പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നാണ് പ്രസ്താവന.
കഴിഞ്ഞ ഡിസംബറിലാണ് താലിബാൻ ഭരണകൂടം സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പഠിക്കുന്നവരെ പുറത്താക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിറുത്തിവയ്‌ക്കുന്നതായി അറിയിക്കുന്നു എന്നാണ് ഉത്തരവ്. ഇതിന് പിന്നാലെയാണ് പ്രവേശന പരീക്ഷകളിലും വിലക്ക് ഏർപ്പെടുത്തിയത്.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികളാക്കി. ഇതിന് പിന്നാലെയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ അമേരിക്ക രംഗത്തുവന്നു. മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്‌ട്ര സഭയെ സമീപിച്ചിരുന്നു. താലിബാന്‍റെ തീരുമാനം ഏകദേശം 1.1 മില്യൺ വിദ്യാർത്ഥികളെ ബാധിച്ചെന്നാണ് യുഎൻ വ്യക്തമാക്കിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞതോടെ താലിബാനെതിരെ അന്താരാഷ്‌ട്രാ തലത്തില്‍ വിമര്‍ശനമുയര്‍ന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അതൃപ്തി, അന്താരാഷ്‌ട്ര സഹായങ്ങൾ രാജ്യത്തിന് ലഭിക്കാതിരിക്കാൻ കരണമായേക്കും എന്ന വിലയിരുത്തലിന്റെ ഭാഗമായി പെൺകുട്ടികൾക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകാൻ താലിബാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രൈമറി സ്കൂൾ വിദ്യാഭ്യാസം കൊണ്ട് മാത്രം പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാകില്ലെന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാൻ അവരെ അനുവദിക്കണമെന്നുമാണ് ലോകരാജ്യങ്ങൾ മുന്നോട്ട് വയ്‌ക്കുന്ന ആവശ്യം.
Comments