ചെന്നൈ: തന്റെ ഫോട്ടോ, സിനിമാ ക്ലിപ്പിങ്ങുകൾ, തുടങ്ങിയവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ നടൻ രജനീകാന്ത്. മാദ്ധ്യമങ്ങൾ, സമൂഹ മാദ്ധ്യമ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവർ തന്റെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും രജനീകാന്തിന്റെ അഭിഭാഷകൻ അറിയിച്ചു. അനുവാദമില്ലാതെ ഒരു സ്വകാര്യ കമ്പനി തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പരസ്യം നിർമ്മിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു അറിയിപ്പുമായി അഭിഭാഷകൻ മുഖേന താരം രംഗത്തുവന്നിരിക്കുന്നത്.
തമിഴ്, മലയാളം. തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി 160 ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടയിൽ രജനീകാന്ത് ഒരു വാണിജ്യ പരസ്യത്തിലും അഭിനയിച്ചിട്ടില്ല. തമിഴ്‌നാട് സർക്കാരിനായി മൂന്ന് പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും പ്രതിഫലവും വാങ്ങിയിരുന്നില്ല. എന്നാൽ അടുത്തിടെ ഒരു ടിഎംടി ബാർ കമ്പനി അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നിർമ്മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പ്രവർത്തികൾ വിലക്കിക്കൊണ്ട് നിയമപരമായ മുന്നറിയിപ്പുമായി താരം മുന്നോട്ട് വന്നിരിക്കുന്നത്.
നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇത്തരം ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തി എന്ന നിലയ്‌ക്ക് തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. പിന്നാലെ അദ്ദേഹത്തിന്റെ ശബ്ദമോ ചിത്രങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
Comments