ന്യൂഡൽഹി: പ്രഥമ ഐസിസി വനിത അണ്ടർ-19 ടി-20 ലോകകപ്പ് വിജയിത്തിളക്കത്തിന് ഇന്ത്യൻ പെൺപുലികൾക്ക് മധുരമാർന്ന സമ്മാനം. കിരീടം കരസ്ഥമാക്കിയ ടീമിലെ അംഗങ്ങൾക്ക് 5 കോടി പ്രഖ്യാപിച്ച് ബിസിസിഐ. ബോർഡ് സെക്ടട്ടറി ജയ് ഷാ ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്ന മൂന്നാം ടി-20 മത്സരത്തിൽ അതിഥികളായി ടീമംഗങ്ങളെ ജയ് ഷാ ക്ഷണിക്കുകയും ചെയ്തു. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ടീമിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് പകരുന്നതാണ് ടീമിന്റെ കിരീട നേട്ടമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം
ഷഫാലി വർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് കൗമാരക്കാർക്കായുള്ള ക്രിക്കറ്റ് വിശ്വകിരീടം സ്വന്തമാക്കിയത്. 68 റൺസ് പിന്തുടർന്ന ഇന്ത്യ 13 -ാം ഓവറിന്റെ അവസാന പന്തിൽ വിജയ ലക്ഷ്യം നേടുകയായിരുന്നു. ഇന്ത്യയുടെ ടിടാസ് സാധുവാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയെ ടിടാസ് സാധുവിനൊപ്പം നിന്ന് പാർഷാ വി ചോപ്ര, അർച്ചന ദേവി എന്നിവർ രണ്ടുവിക്കറ്റുകൾ വീതം നൽകി പുറത്താക്കി.
ന്യൂസിലാൻഡിനെ സെമിയിൽ പരാജിതരാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് ചുവടു വയ്‌ക്കുന്നത്. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.
Comments