ന്യൂഡൽഹി: പോളണ്ടില്‍ കൊല്ലപ്പെട്ട തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിൽ എത്തിക്കുന്നതിനും അടിയന്തിര ഇടപെടൽ നടത്താൻ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിഷയവുമായി ബന്ധപ്പെട്ട് പോളണ്ടിലെ ഇന്ത്യൻ എംബസി അധികൃതരോട് നേരിട്ട് സംസാരിച്ചുവെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സൂരജിന്റെയും ഇബ്രാഹിമിന്റെയും കൊലപാതകങ്ങൾ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും തുടർനടപടികളിൽ എംബസി സജീവമായി ഇടപെടുന്നുണ്ടെന്നും വി.മുരളീധരൻ വ്യക്തമാക്കി.
പോളണ്ടിൽ രണ്ട് ദിവസം മുമ്പ് കൊല്ലപ്പെട്ട പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എഞ്ചിനീയർ ഇബ്രാഹിമിന്റെ കൊലപാതകികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വാക്കുതർക്കത്തിനിടെ കുത്തേറ്റ് മരിച്ച സൂരജിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Comments