ബെംഗളുരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്‌ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം.
വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകൂർ തുടങ്ങിയ ജില്ലകളിലാണ് അപ്പർ ഭദ്ര നടപ്പിലാക്കുന്നത്.
ഫണ്ട് അനുവദിച്ചതിന് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നന്ദി അറിയിച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുകയാണെന്ന് ബൊമ്മെ പറഞ്ഞു. ഈ ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം മോദി സർക്കാർ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് സഭയിൽ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. യുവാക്കളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി നിരവധി പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടു.
Comments