ന്യൂയോർക്ക്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ച സമയത്ത് വൈറ്റ് ഹൗസിൽ താൻ ഉണ്ടായിരുന്നുവെങ്കിൽ യുക്രെയ്ൻ-റഷ്യ നയതന്ത്ര പ്രശ്‌നത്തിന് 24 മണിക്കൂറിനുള്ളിൽ പരിഹാരം ലഭിക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
”ഞാൻ പ്രസിഡന്റ് ആയിരുന്നുവെങ്കിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അടുത്ത ദശാബ്ദങ്ങളിലൊന്നും തന്നെ സംഭവിക്കുമായിരുന്നില്ല. തീർത്തും നിഷ്ഠൂരവും ഭയാനകവുമായ യുദ്ധത്തെ 24 മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നു. ” ട്രംപ് പറഞ്ഞു. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ന് വേണ്ടി അമേരിക്കൻ നിർമിത അബ്രാം ടാങ്കുകൾ അയക്കാനുള്ള ബൈഡന്റെ തീരുമാനത്തെയും ട്രംപ് വിമർശിച്ചു. ക്രംലിനെ ഇത് പ്രകോപിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ വിലയിരുത്തൽ
പതിനായിരക്കണക്കിന് ജീവനുകൾ അപഹരിക്കുകയും ദശലക്ഷക്കണക്കിനാളുകൾക്ക് കൂട്ട പലായനം നടത്തേണ്ടി വരികയും ചെയ്ത റഷ്യ – യുക്രെയ്ൻ യുദ്ധം 12-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. മിസൈലാക്രമണവും ബോംബ് സ്‌ഫോടനങ്ങളും മൂലം യുക്രെയ്‌നിലെ സുപ്രധാനമായ പല നഗരങ്ങളും പൂർണമായും തകർന്നിരുന്നു. റഷ്യൻ അധിനിവേശം നടന്ന് ഒരു വർഷമാകുമ്പോഴും നയതന്ത്ര ചർച്ചകൾ ഒന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല.
Comments