ആഗ്ര: 2-ാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് മോശമാണെന്ന് ആരോപിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. എല്ലാവരും ബജറ്റിനെ പുകഴ്‌ത്തുമ്പോൾ, രാഹുൽ ഗാന്ധി ബജറ്റിനെ ഇകഴ്‌ത്തുകയാണ്. രാജ്യം മുന്നോട്ട് കുതിക്കുന്നതിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും അസ്വസ്ഥരാണെന്നും 60 വർഷത്തെ കോൺഗ്രസ് ഭരണത്തിലുണ്ടാകാത്ത മുന്നേറ്റമാണ് മോദി ഭരണത്തിൽ രാജ്യത്തിനുണ്ടാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ആഗ്രയിലെത്തിയതായിരുന്നു നിത്യാനന്ദ് റായ്.
‘എല്ലാവരും ഈ ബജറ്റിനെ പുകഴ്‌ത്തുന്നു. എല്ലാ ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന മോദി സർക്കാരിന്റെ ബജറ്റിൽ ആരെങ്കിലും നിരാശനായിട്ടുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധിയ്‌ക്ക് ഒരു നിഷേധാത്മകതയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബജറ്റിനെക്കുറിച്ച് നിഷേധാത്മക ചിന്തകൾ വളർത്തുന്നത്. ഇത്രയും നിഷേധാത്മക നിലപാട് രാഹുൽ ഗാന്ധിയ്‌ക്ക് ഉണ്ടാകാൻ പാടില്ല. ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്, സ്വാശ്രയത്വത്തിലേക്ക്. ഈ ബജറ്റ് അതിന് പുതിയ ദിശാബോധം നൽകും’.
‘ഈ ബജറ്റ് എത്രമാത്രം ശരിയാണെന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നന്നായി അറിയാം. പക്ഷേ, രാഷ്‌ട്രീയ സ്പർദ്ധ കാരണം അവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. 60 വർഷം കോൺഗ്രസ് രാജ്യം ഭരിച്ചിട്ടും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഏകദേശം ഒമ്പത് വർഷം കൊണ്ട് നരേന്ദ്ര മോദി ഈ ജോലി ഭംഗിയായി നിർവ്വഹിക്കുന്നു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്ത്രീകൾക്കും കർഷകർക്കും പ്രയോജനം ചെയ്യാനും ഓരോ വ്യക്തിക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജനം ചെയ്യും. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് ജനങ്ങൾ കാതു നൽകില്ല. അദ്ദേഹത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്’ എന്നും നിത്യാനന്ദ് റായ് പറഞ്ഞു.
Comments