ഇടുക്കി: ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻറ് സി.പി മാത്യു. ആനയുടെ തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. അവരെ നാട്ടിൽ കൊണ്ടുവന്ന് നിയമവിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്ന പരിഹാരമാണ് വേണ്ടത്. പ്രതിഷേധം ശക്തമാക്കുമെന്ന് സി.പി.മാത്യു പൂപ്പാറയിൽ പറഞ്ഞു.
അതേസമയം, ഇടുക്കിയിലെ ആക്രമണകാരികളായ കാട്ടാനകളെ പിടിച്ചു കെട്ടുന്നതിന് വേണ്ടി പഠനം നടത്താൻ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതൽ പ്രത്യേക സംഘം ആരംഭിക്കും. തിങ്കളാഴ്ച്ച ഡിഎഫ്ഒ ഓഫീസിൽ ചേരുന്ന യോഗത്തിൽ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. ഇന്നലെയാണ് ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന ഇടുക്കിയിൽ എത്തിയത്. വയനാട് RRT റേഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്.
ഇന്നുമുതൽ ആനകളെ സംബന്ധിച്ചും കാട്ടാനകൾ എത്തുന്ന പ്രദേശങ്ങളെ കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണം നടത്തും. ആക്രമണകാരികളായ ആനകളെ മയക്കുവെടി വയ്ക്കേണ്ടിവന്നാൽ, ഇതിനാവശ്യമായ പ്രായോഗിക മാർഗങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ഇതിന് ശേഷം ആറാം തീയതി ദേവികുളം ഡിഎഫ്ഒ ഓഫീസിൽ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗം ചേരും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
Comments