ന്യൂഡൽഹി : അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടിയ സാമൂഹിക പരിഷ്‌കർത്താവ് സന്ത് ഗുരു രവിദാസിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ‘രവിദാസ്ജിയുടെ ജന്മവാർഷിക ദിനത്തിൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും എന്റെ ആശംസകൾ അറിയിക്കുന്നു’ – രാഷ്‌ട്രപതി പറഞ്ഞു. രവിദാസ്ജിയുടെ ആദർശം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ പാത പിന്തുടരാനും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
രാജ്യം കണ്ടതിൽ വെച്ച് മികച്ച സമൂഹിക പരിഷ്‌കർത്താവാണ് സന്ത് ഗുരു രവിദാസ്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകനായിരുന്നു അദ്ദേഹം.ജാതി-മത വിവേചനം തുടച്ചു നീക്കാനായി വിശ്രമമില്ലാതെ പ്രയത്‌നിച്ച വ്യക്തിയാണ് ഗുരുദാസ്ജി. വിവിധ വിഷയങ്ങളിൽ ഇടപ്പെടുകയും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തി ആയിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി നിരവധി രചനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ഭാരതീയർ മാതൃകയാക്കണമെന്നും ആദർശ പാത പിന്തുടരണമെന്നും രാഷ്‌ട്രപതി സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും തപസ്സിന്റെയും മികച്ച ഉദാഹരണമാണ്. നമുക്ക് അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് പൊതു ക്ഷേമം എന്ന ലക്ഷ്യം നേടിയെടുക്കാം രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
15-16 നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാനത്തിന്റെ മുഖ്യ പങ്കാളി ആയിരുന്നു സന്ത് ഗുരു രവിദാസ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിൽ അദ്ദേഹത്തിന്റെ ദേവസ്തുതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം മാഘ മാസത്തിലെ പൗർണമി ദിനമാണ് രവിദാസ് ജയന്തി ആഘോഷിക്കുന്നത്.
Comments